
പാനൂർ: കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ ഇനി കാടിന്റെ മക്കളായി വളരും. കരിയാട് നിന്ന് ലഭിച്ച പെരുമ്പാമ്പിൻ മുട്ടകളാണ് കൃത്രിമ സാഹചര്യത്തിൽ വിരിഞ്ഞത്. മേയ് ആദ്യവാരത്തിൽ കരിയാടുള്ള വീട്ടു പറമ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടതായി സർപ്പ വളന്റിയറും, കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്റെ പ്രവർത്തകനും ആയ ബിജിലേഷ് കോടിയേരിക്ക് വിളിയെത്തിയത്.
ഉടൻ സ്ഥലത്ത് എത്തിയ ബിജിലേഷ് പെരുപാമ്പിനെ പിടികൂടി ആവാസസ്ഥലത്ത് വിട്ടയച്ചു. സ്ഥലത്ത് കൂടുതൽ പരിശോധന നടത്തിയപ്പോൾ കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയായിരുന്നു. വിരിഞ്ഞ പെരുമ്പാമ്പിൻ കുഞ്ഞുങ്ങളെ കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സുധീർ നേരോത്തിന്റേയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടുവെന്ന് ബിജിലേഷ് കോടിയേരി പറഞ്ഞു.