
കണ്ണൂർ: കണ്ണൂർ നഗരമധ്യത്തിൽ വീണ്ടും തെരുവുനായ ആക്രമണം. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് 11 പേർക്ക് തെരുവുനായുടെ കടിയേറ്റു. ഇന്നലെ കണ്ണൂർ നഗരമധ്യത്തിൽ 56 പേർക്ക് തെരുവുനായുടെ കടിയേറ്റിരുന്നു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെ പുതിയ ബസ് സ്റ്റാൻഡ്, എസ്.ബി.ഐ പരിസരം, പ്രഭാത് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇത്രയും പേരെ തെരുവുനായ് ആക്രമിച്ചത്. കാൽനടക്കാർക്കും ബസ് കാത്തിരുന്നവർക്കും ബൈക്കിൽ ഇരുന്നവർക്കും വിദ്യാർഥികൾക്കുമാണ് കടിയേറ്റത്.
കടിയേറ്റവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു. വിവിധ ആവശ്യങ്ങൾക്കായി രാവിലെ മുതൽ നഗരത്തിലെത്തിയവരാണ് ആക്രമണത്തിന് ഇരയായത്. കുടയും ബാഗും ഉപയോഗിച്ച് പ്രതിരോധിച്ചവർക്കും രക്ഷയുണ്ടായില്ല.
ഭൂരിഭാഗം പേർക്കും കാലിനാണ് കടിയേറ്റത്. രാവിലെ പരാക്രമം തുടങ്ങിയ നായ് ഉച്ചക്കു ശേഷവും പലയിടങ്ങളിലായി ആളുകളെ ആക്രമിച്ചു. നായെ ചൊവ്വാഴ്ച വൈകീട്ടോടെ ചത്ത നിലയിൽ കണ്ടെത്തി.
നായ്ക്ക് പേയിളകിയിട്ടുണ്ടെന്ന് സംശയമുണ്ട്. ഇത് കൂടുതൽ നായ്ക്കളെ കടിക്കാനും സാധ്യതയേറെയാണ്. നഗരത്തിൽ പലയിടത്തും തെരുവുനായ്കൾ തമ്പടിക്കുകയാണ്. നേരത്തെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരവധി പേരെ തെരുവുനായ് കടിച്ചിരുന്നു.
നഗരത്തിൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ നിയന്ത്രിക്കാനായി അധികൃതർ സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കടിയേറ്റ് ചികിത്സ തേടിയവർ
പ്ലസ് വൺ വിദ്യാർഥി നീർക്കടവിലെ അവനീത് (16), ഫോർട്ട് റോഡ് ഇന്ത്യൻ കോഫീ ഹൗസ് ജീവനക്കാരൻ കൂത്തുപറമ്പിലെ സിബിൻ (32), മുഴപ്പിലങ്ങാട് സ്വദേശി അബ്ദുൽ നാസർ(63), തളിപ്പറമ്പിലെ ഗണേഷ് കുമാർ (55), കാങ്കോലിലെ വിജിത്ത് (33), തമിഴ്നാട് ചിന്നസേലം സ്വദേശി ഭാഗ്യരാജ് (35), മുണ്ടേരിയിലെ റാഷിദ (22), അഞ്ചരക്കണ്ടിയിലെ റജിൽ (19), എസ്.ബി.ഐ ജീവനക്കാരൻ രജീഷ് (39), എറണാകുളം സ്വദേശി രവികുമാർ (40).
കണ്ണപുരത്തെ ശ്രീലക്ഷ്മി (22), കുറുവ വട്ടക്കുളത്തെ അജയകുമാർ (60), വാരം സ്വദേശി സുഷിൽ (30), കൂത്തുപറമ്പിലെ സഹദേവൻ (61), കീഴറയിലെ ഹമീദ് (70), രാമന്തളിയിലെ പവിത്രൻ (71), കടമ്പൂരിലെ അശോകൻ (60), നായാട്ടുപാറ സ്വദേശി സീന (52), കൂത്തുപറമ്പിലെ മനോഹരൻ (66), പുതിയതെരുവിലെ വിജിന (37), കൊട്ടിയൂരിലെ സാജു (65), വിദ്യാർഥിനി കാഞ്ഞങ്ങാട്ടെ ലെനന്ദന (21), മണിക്കടവിലെ ജിനോ (46) തുടങ്ങി 30ഓളം പേർക്കാണ് തെരുവ് നായുടെ കടിയേറ്റത്. ഇവർ കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടി പ്രതിരോധ കുത്തിവെപ്പെടുത്തു.