തലശ്ശേരി: കനത്ത ചൂടിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തിലാണ് വടകര ലോക്സഭ മണ്ഡലം ഇടത് മുന്നണി സ്ഥാനാർഥി കെ.കെ. ശൈലജ. തലശ്ശേരി എൻജിനീയറിങ് കോളജിൽ ബുധനാഴ്ച ആവേശകരമായ സ്വീകരണമാണ് വിദ്യാർഥികൾ സ്ഥാനാർഥിക്ക് നൽകിയത്.
ഹാരമണിയിച്ച് വിദ്യാർഥികൾ സ്ഥാനാർഥിയെ വരവേറ്റു. കേന്ദ്ര സർക്കാർ രാജ്യത്ത് ജനാധിപത്യവും മതേതരത്വവും പൂർണമായി തകർക്കാൻ ശ്രമിക്കുകയാണെന്ന് കെ.കെ. ശൈലജ പറഞ്ഞു.
ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങൾ പോലും ഇല്ലാതാക്കുകയാണെന്നും അവർ പറഞ്ഞു. കോളജ് ജീവനക്കാരോടൊപ്പവും കുശലാന്വേഷണം നടത്തി ഒപ്പം നിന്ന് ഫോട്ടോ എടുത്താണ് സ്ഥാനാർഥി മടങ്ങിയത്.
തലശ്ശേരി ജില്ല കോടതിയിലെ അഭിഭാഷകരെയും ജീവനക്കാരെയും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. പെട്ടിപ്പാലം കോളനിയിൽ നിന്നാണ് ബുധനാഴ്ച പ്രചാരണം തുടങ്ങിയത്.
എൽ.ഡി.എഫ് നേതാക്കളായ കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, കെ.കെ. ജയപ്രകാശ്, ഒതയോത്ത് രമേശൻ, സന്ധ്യ സുകുമാരൻ, അഡ്വ. എം.എസ്. നിഷാദ് തുടങ്ങിയവരും സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.