ശ്രീകണ്ഠപുരം: മദ്യലഹരിയിൽ യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം. അയൽവാസി അറസ്റ്റിൽ. ആലക്കോട് കാപ്പിമലക്കു സമീപം ഫര്‍ലോങ് കരയിലാണ് സംഭവം.
ഫര്‍ലോങ് കര ആദിവാസി കോളനിയിലെ തോയന്‍ ബാബുവിനെയാണ് (42) വെട്ടേറ്റ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അയല്‍വാസിയായ ഓര്‍ക്കയത്ത് ബിജുവിനെ (47) ആലക്കോട് സി.ഐ എം.പി. വിനീഷ്‌കുമാര്‍ അറസ്റ്റ് ചെയ്തു. കഴുത്തിന് വെട്ടേറ്റ ബാബുവിന്റെ നില ഗുരുതരമാണ്.
അയല്‍വാസികളായ ബാബുവും ബിജുവും കൂലിപ്പണിക്കാരാണ്. ഇരുവരും തമ്മില്‍ ഞായറാഴ്ച വൈകീട്ട് വീട്ടുപരിസരത്ത് വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നുവത്രെ.ഇതിന്റെ തുടര്‍ച്ചയായാണ് രാത്രി ബിജു ബാബുവിനെ വീട്ടിൽ കയറി വെട്ടിയത്. ബഹളംകേട്ടെത്തിയ നാട്ടുകാരാണ് ബാബുവിനെ ആദ്യം ആലക്കോട് സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
ബാബുവിന്റെ മര്‍ദനത്തില്‍ ബിജുവിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്.എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. മദ്യലഹരിയിലുണ്ടായ അക്രമമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.