നവീന്‍ ബാബുവിന്‍റെ മരണം: കേസ് അഞ്ചിന് പരിഗണിക്കും

കണ്ണൂര്‍: മുൻ എ.ഡി.എം നവീൻ ബാബു മരിച്ച സംഭവത്തിലെ ആത്മഹത്യാപ്രേരണ കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷ കോടതിയില്‍ ഹരജി നല്‍കിയതിനെതുടര്‍ന്നാണ് കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസ് മാറ്റിവെച്ചത്. പൊലീസ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ച അഡീഷനല്‍ കുറ്റപത്രവും അനുബന്ധ രേഖകളും പരിശോധിക്കാന്‍ സമയം വേണമെന്നാണ് മഞ്ജുഷ ആവശ്യപ്പെട്ടത്.

കേസിലെ ഏക പ്രതിയായ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ബുധനാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസില്‍ നേരത്തേ സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണങ്ങളും തെളിവുകള്‍ സംബന്ധിച്ച അധിക വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അഡീഷനല്‍ കുറ്റപത്രം.

മഞ്ജുഷയുടെ അഭ്യർഥന പ്രകാരം ഈ പുതിയ രേഖകള്‍ പരിശോധിച്ചതിനുശേഷമായിരിക്കും കൂടുതല്‍ നടപടികള്‍. വിചാരണക്ക് കേസ് സെഷന്‍സ് കോടതിയിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ അതിനുശേഷം പൂര്‍ത്തിയാക്കും.

Leave a Comment