
കണ്ണൂർ: നെതർലൻഡ്സിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ട് യുവാക്കളില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത രണ്ടുപേര്‍ക്കെതിരെ കേസ്. ആലപ്പുഴ സ്വദേശി ലക്ഷ്മി സദനം രാജേന്ദ്രന് പിള്ള, തൃശൂര്‍ സ്വദേശി നാരായണന് എന്നിവര്‍ക്കെതിരെയാണ് ആലക്കോട് പൊലീസ് കേസെടുത്തത്. ആലക്കോട് കണിയന്‍ചാലിലെ കാവുംപുറത്ത് ബൈജുമോന്‍ വര്‍ഗീസ്, കൂടപ്രത്തെ വാവോലിക്കല്‍ അനന്തു ചന്ദ്രന് എന്നിവരാണ് തട്ടിപ്പിനിരകളായത്. ഇവരില്‍നിന്ന് ഒരുലക്ഷം വീതമാണ് രാജേന്ദ്രന് പിള്ളയുടെ നേതൃത്വത്തില്‍ തട്ടിയെടുത്തത്.
നെതര്‍ലൻഡില്‍ ഇലക്ട്രീഷ്യന് ജോലി വാഗ്ദാനം ചെയ്ത് ബൈജുമോനില്നിന്ന് 2024 ജനുവരി 31നാണ് രാജേന്ദ്രന് പിള്ള ഒരുലക്ഷം കൈക്കലാക്കിയത്. കരുവന്‍ചാലിലെ ബാങ്കില്‍നിന്നാണ് ബൈജുമോന്‍ രാജേന്ദ്രന് പിള്ളയുടെ അക്കൗണ്ടിലേക്ക് പണം അയച്ചുനല്‍കിയത്. അനന്തു ചന്ദ്രനില്‍നിന്ന് 2023 ഏപ്രില്‍ ഒന്നിനാണ് പണം കൈക്കലാക്കിയത്.
ഇലക്ട്രീഷ്യന് ഹെല്പര് ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രാജേന്ദ്രന് പിള്ളക്ക് പുറമെ നാരായണനും ജോലിത്തട്ടിപ്പില്‍ പങ്കാളിയാണെന്ന് അനന്തുവിന്റെ പരാതിയില്‍ പറയുന്നു. സംസ്ഥാനത്തുടനീളം സമാനമായ വിധത്തില്‍ ജോലിത്തട്ടിപ്പ് നടത്തിയ രാജേന്ദ്രന് പിള്ള കഴിഞ്ഞ ദിവസം മാനന്തവാടിയില്‍വെച്ച് അറസ്റ്റിലായി റിമാൻഡില്‍ കഴിയുകയാണ്. മലയോര മേഖലയില്‍ നിരവധിപേര്‍ ഇയാളുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്.
