തലശ്ശേരി: സി.പി.എം പ്രവര്ത്തകൻ ഒണിയനെ വെട്ടിക്കൊന്ന കേസിൽ ബി.ജെ.പി പ്രവർത്തകരായ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകരെയാണ് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടത്.
2015 ഫെബ്രുവരി 25നാണ് ചിറ്റാരിപ്പറമ്പിൽ വെച്ച് പ്രേമനെ ഒരു സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റ പ്രേമന് പിറ്റേന്ന് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. കേസില്‍ 10 ബി.ജെ.പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടാം പ്രതിയും എ.ബി.വി.പി നേതാവുമായ ശ്യാമപ്രസാദ് മറ്റൊരു രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
സജേഷ് സി, പ്രജീഷ്, നിഷാന്ത്, ലിബിന്, വിനീഷ്, രജീഷ്, നിഖില്‍, രഞ്ജയ് രമേശ്, രഞ്ജിത്ത് സിവി എന്നിവരെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് കൊലപാതകവുമായി നേരിട്ടു ബന്ധമുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
