മട്ടന്നൂര്‍: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ച നിര്‍മിതബുദ്ധി കാമറകളില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തിങ്കളാഴ്ച മുതൽ പിഴ ഈടാക്കും. ഇതിന് മുന്നോടിയായി ജില്ലയിലെ കാമറകള്‍ പരിശോധിക്കുന്ന മട്ടന്നൂര്‍ വെള്ളിയാംപറമ്പിലെ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് ഓഫിസ് സജ്ജമായി.
കണ്ട്രോള് റൂമിലേക്കുള്ള ഏഴു ജീവനക്കാരില്‍ മൂന്നു പേര് ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണ്. ഇപ്പോള്‍ ബോധവത്കരണ നോട്ടീസാണ് ആയക്കുന്നത്. കെല്‍ട്രോണ്‍ ആണ് ഇവരെ നിയോഗിച്ചത്.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ സൂപ്പര്‍വൈസര്‍, ഓപറേറ്റര്‍മാര്‍ എന്നിവരെയാണ് കണ്ട്രോള് റൂമില്‍ നിയമിച്ചത്. ജില്ലയില്‍ 50 കാമറകളാണ് സ്ഥാപിച്ചത്. കാമറയില്‍ പതിയുന്ന നിയമലംഘനം തിരുവനന്തപുരത്തെ കണ്ട്രോള് റൂമില്‍ ശേഖരിച്ച് വിവിധ ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുക.
അതത് ജില്ലകളിലെ കണ്ട്രോള് റൂമുകളില്‍ നിന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് വാഹന ഉടമകളുടെ മേല്‍വിലാസത്തില്‍ നോട്ടീസ് അയക്കും. ഒരു വര്‍ഷം മുമ്പാണ് മട്ടന്നൂരില്‍ ആര്.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഓഫീസ് തുടങ്ങിയത്. അന്നുമുതല്‍ തന്നെ കാമറകളുടെ നിരീക്ഷണവും ഇവിടെ നടക്കുന്നുണ്ട്. നിയമ ലംഘനം കണ്ടെത്തുന്നതിനൊപ്പം അപകടങ്ങളും മോഷണങ്ങളുമുണ്ടായാല് ദൃശ്യങ്ങള്‍ വിവിധ വകുപ്പുകള്‍ക്ക് പരിശോധനക്ക് നല്‍കാറുണ്ട്.
മട്ടന്നൂരില്‍ തലശ്ശേരി റോഡില്‍ ലിങ്ക്സ് മാളിനു മുന്നില്‍ ആശുപത്രി റോഡരികിലും കണ്ണൂര്‍ റോഡില്‍ കോളാരി വില്ലേജ് ഓഫിസിന് സമീപവുമാണ് കാമറകള്‍. ഉരുവച്ചാലില്‍ പെട്രോള്‍ പമ്പിനു സമീപവും ചാലോട് മട്ടന്നൂര്‍- കണ്ണൂര്‍ റോഡില്‍ കൃഷി ഓഫിസിന് സമീപവുമാണ് കാമറകള്‍.