മാഹി: ഒ.ബി.സി സംവരണവുമായി ബന്ധപ്പെട്ട് വീടുകൾ കയറിയുള്ള സർവേക്ക് ബുധനാഴ്ച മാഹിയിൽ തുടക്കംകുറിക്കുമെന്ന് ഏകാംഗ കമീഷൻ ചെയർമാൻ റിട്ട. ജഡ്ജ് ജസ്റ്റിസ് കെ.കെ .ശശിധരൻമാഹി ഗവ. ഹൗസിൽ നടന്ന സിറ്റിങ്ങിൽ അറിയിച്ചു. പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തുന്നതിനായുള്ള വിവര ശേഖരത്തിനായാണ് സർവേ നടത്തുന്നത്.
നഗരസഭ മുൻ കൗൺസിലർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഒ.ബി.സി അസോസിയേഷനുകൾ, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവരുമായിട്ടാണ് കൂടിക്കാഴ്ച നടത്തിയത്. മാഹി നഗരസഭയിൽ വാർഡ് അടിസ്ഥാനത്തിൽ വീടുകളിൽ കയറി ഒ.ബി.സി വോട്ടർമാരുടെ കണക്കെടുപ്പ് അംഗൻവാടി ജീവനക്കാർ മുഖേനയാണ് നടത്തുക. ബുധനാഴ്ച രാവിലെ 11ന് മാഹി മേഖലയിലെ വോട്ടർമാരുടെ വിവരങ്ങൾ അടങ്ങിയ ബുക്ക്ലറ്റുകൾ രമേശ് പറമ്പത്ത് എം.എൽ.എ അംഗൻവാടി ജീവനക്കാർക്ക് നൽകി പ്രകാശനം ചെയ്യും. രമേശ് പറമ്പത്ത് എം.എൽ.എ, ജസ്റ്റിസ് രാമഭദ്രൻ, റീജനൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മുനിസിപ്പൽ കമീഷണർ എസ്. ഭാസ്കർ എന്നിവർ പങ്കെടുത്തു.