തലശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 15 കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 29.5 വർഷം കഠിന തടവും 1,20,000 രൂപ പിഴയും. പൂക്കോട് ശ്രീധരൻ മാസ്റ്റർ റോഡിലെ കുണ്ടംചാലിൽ വീട്ടിൽ നമീഷിനെയാണ് (33) തലശ്ശേരി അതിവേഗ കോടതി (പോക്സോ) ജഡ്ജി വി. ശ്രീജ ശിക്ഷിച്ചത്.
2013 വർഷം മുതൽ സ്നേഹം നടിച്ച് മൊബൈൽ ഫോൺ നൽകുകയും നിരന്തരം പിന്തുടർന്ന് അടുപ്പത്തിലാക്കിയ ശേഷം വിവിധ ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും നിരന്തരം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കതിരൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ 16 മാസം കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. കതിരൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന കെ.ജെ. ജിനേഷ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടറായിരുന്ന കെ. പ്രേംസദൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ .പി.എം. ഭാസുരി ഹാജരായി.