
പാനൂർ: ചെണ്ടയാട് നിള്ളങ്ങലിലെ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് മാറിനൽകിയതിനെ തുടർന്ന് മൂന്ന് കുട്ടികൾ ആശുപത്രിയിൽ. ബുധനാഴ്ചയാണ് സംഭവം. പോളിയോ കുത്തിവെപ്പ് എടുക്കാനെത്തിയ മൂന്ന് മാസം പ്രായമുള്ള മൂന്ന് കുട്ടികളാണ് ആരോഗ്യ പ്രവർത്തകരുടെ അശ്രദ്ധ കാരണം ആശുപത്രിയിലായത്. പോളിയോ കുത്തിവെപ്പിനുശേഷം നൽകുന്ന മരുന്നാണ് മാറിനൽകിയത്. ഒമ്പത് മാസം പ്രായമായ കുട്ടികൾക്ക് നൽകുന്ന മരുന്നാണ് ഈ കുട്ടികൾക്ക് നൽകിയത്.
ഇത് കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്തത അനുഭവപ്പെട്ടതിനെതുടർന്ന് കണ്ണൂരിലെയും തലശ്ശേരിയിലെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെയുള്ള മെഡിക്കൽ ഓഫിസർ ദിവസങ്ങളായി അവധിയിലാണ്. പകരം മറ്റൊരാൾക്ക് ചുമതലയും നൽകിയിട്ടില്ല. സംഭവം അറിഞ്ഞിട്ടും അവധിയിലായ മെഡിക്കൽ ഓഫിസർ സ്ഥലത്തെത്തുകയോ അന്വേഷണം നടത്തുകയോ ചെയ്തിട്ടില്ല. സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിള്ളങ്ങലിലെ കുടുംബാരോഗ്യ കേന്ദ്രം ഉപരോധിച്ചു.
വീഴ്ച വരുത്തിയ മുഴുവൻ ആരോഗ്യ പ്രവർത്തകരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പുത്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി. വിജീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് തേജസ് മുകുന്ദ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. എം.സി. അതുൽ, ഭാസ്കരൻ വയലാണ്ടി, എ.പി. രാജു എന്നിവർ സംസാരിച്ചു. എം. ബാബു, സി.കെ. ചന്ദ്രൻ, സി. മനോജ്, സുനിൽ ദത്ത്, എ.കെ. ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളുടെ രക്ഷിതാക്കൾ ഡി.എം.ഒക്ക് പരാതി നൽകിയതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ഡി.എം.ഒയുടെ നിർദേശ പ്രകാരം പാനൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം നിള്ളങ്ങലിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് അന്വേഷണം നടത്തി. പോളിയോ കുത്തിവെപ്പ് കഴിഞ്ഞ കുട്ടികൾക്ക് സാധാരണ നൽകാറുള്ള പാരസെറ്റ മോളിന് പകരം വിറ്റാമിൻ എ സിറപ്പ് നൽകിയതായാണ് അന്വേഷണത്തിൽ വ്യക്തമായത്. ആരാണ് ഇത് കുട്ടികൾക്ക് നൽകിയതെന്നതിനെക്കുറിച്ച് അന്വേഷിച്ച് വരുന്നതായി മെഡിക്കൽ ഓഫിസർ ഡോ. ദീക്ഷിത്ത് മാധ്യമത്തോട് പറഞ്ഞു. സംഭവത്തെ കുറിച്ച് സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.