
കണ്ണൂർ: നഗരസഭയിലെ ചേലോറ ഡംപ് ഗ്രൗണ്ടിലെ ബയോമൈനിങ് പദ്ധതി നടത്തിപ്പിലെ അപാകതകൾ മൂലം നഗരസഭക്ക് നഷ്ടമായത് 1.77 കോടി. 9.7 ഏക്കർ സ്ഥലത്തെ മാലിന്യം നീക്കം ചെയ്യാനായി രൂപീകരിച്ച പദ്ധതിയിലാണ് ക്രമക്കേട് നടന്നത്. ക്രമക്കേട് നടന്നെന്ന് വ്യക്തമായിട്ടും കരാർ കമ്പനിക്കെതിരെ നടപടിയെടുക്കാൻ നഗരസഭ തയാറായിട്ടില്ലെന്ന് ‘കണ്ണൂർ മുൻസിപൽ കോർപറേഷൻ 2019-20 മുതൽ 2023-24 കാലയളവിലെ ഇൻസ്പെക്ഷൻ റിപ്പോർട്ട്’ വ്യക്തമാക്കുന്നു.
ഒരു ക്യൂബിക് മീറ്ററിലെ മാലിന്യം നീക്കം ചെയ്യാൻ 1046 രൂപ നിരക്കിൽ മാലിന്യത്തിന്‍റെ അളവ് കണക്കാക്കി 12.75 കോടി രൂപ അടങ്കലിൽ പദ്ധതിക്കാണ് ടെണ്ടർ ക്ഷണിച്ചത്.� കരാറിൽ സ്ഥലം കൈമാറി 12 മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നായിരുന്നു. അതായത് മാലിന്യം പൂർണമായും നീക്കം ചെയ്ത് സ്ഥലം ചെയ്തു നഗരസഭയെ തിരിച്ചു ഏൽപ്പിക്കണം എന്നതായിരുന്നു കരാർ.
എന്നാൽ വേർത്തിരിച്ച മാലിന്യം കരാറിന് വിരുദ്ധമായി ചേലോറ ഗ്രൗണ്ടിൽ തന്നെ മണ്ണിട്ടു കുഴിച്ചു മൂടുകയും ബാക്കി ഗ്രൗണ്ടിൽ തന്നെ കൂട്ടി ഇടുകയാണ് ചെയ്തത്. അതിനാൽ തന്നെ മാലിന്യം നീക്കാൻ നഗരസഭ 2358 രൂപ നിരക്കിൽ ആകെ നൽകേണ്ടത് 186.07 ലക്ഷം മാത്രമായിരുന്നു. എന്നാൽ ചെലവഴിച്ചത് 2.63 കോടിയാണ്. 1.77 കോടിയാണ് അധികം നൽകിയത്.
മെഷിൻ പ്രവർത്തിപ്പിക്കാൻ ഹൈലോഡ് വൈദ്യുതി വേണമെന്നും ട്രാൻസ്ഫോർമർ സ്ഥാപിക്കണമെന്നും കരാറുകാരൻ ആവശ്യപ്പെട്ടത് പ്രകാരം 19.19 ലക്ഷം കെ.എസ്.ഇ.ബിക്ക് നൽകി. ട്രാൻസ്ഫോർമർ സ്ഥാപിച്ചത് ജനുവരി 2024ൽ ആണ്. അതുകൊണ്ടുതന്നെ ബയോമൈനിങ് ആരംഭിച്ചത് ജനുവരി 2024ന് ശേഷമാണ് എന്നത് വ്യക്തമാണ്. എന്നാൽ മാലിന്യം നീക്കം ചെയ്‌തെന്ന് കാണിച്ച് നഗരസഭ പണം നൽകിയത് 2022-23ൽ ആണ്. ബയോമൈനിങ് ചെയ്യും മുമ്പ് തന്നെ നഗരസഭ പണം കരാറുകാരന് കൈമാറിയിട്ടുണ്ട്.
മാലിന്യം മണ്ണിട്ടു കുഴിച്ചു മൂടി എന്ന് നഗരസഭ കണ്ടെത്തിയിട്ടും നഗരസഭ കരാറുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ബയോ മൈനിങ്ങുമായി ബന്ധപ്പെട്ട് പി.സി.ബി നിർദേശിച്ച റിപ്പോർട്ട്, മോണിറ്റർ ചെയ്യാൻ വെബ് സൈറ്റ് ഇവ ഒന്നും തന്നെ നഗരസഭ ഒരുക്കിയില്ല എന്നതും കരാറുകാരന് അനുകൂലമായി തീർന്നു.
മാലിന്യം നിർമാർജന കരാറലെ അപാകതകൾ മൂലം 68.6 ലക്ഷം നഷ്ടം
ചേലോറ ഡംപിങ് ഗ്രൗണ്ടിലെ മാലിന്യം നീക്കം ചെയ്യാനായി സർക്കാർ കെ.എസ്.ഐ.ഡി.സിയെ നോഡൽ ഏജൻസിയായി ചുമതലപ്പെടുത്തി പ്രപോസൽ ക്ഷണിച്ചു. കരാറുകാരെ കണ്ടെത്തേണ്ടതും കരാറിൽ ഏർപെടേണ്ടതിന്റെ പൂർണ ചുമതല കണ്ണൂർ കോർപ്പറേഷനായിരുന്നു.
മാലിന്യം ഒമ്പത് മാസം കൊണ്ട് നിർമാർജനം ചെയ്യുകയും പൂർണമായി മാലിന്യം നിക്കിയ സ്ഥലം തിരികെ നഗരസഭയെ ഏൽപ്പിക്കുകയും വേണം ചേലോറ ഡംപിങ് ഗ്രൗണ്ടിൽ 40000 ക്യൂബിക് മീറ്റർ മാലിന്യം നീക്കം ചെയ്യാന് ഉണ്ടെന്ന് സർവേയിലൂടെ നിജപ്പെടുത്തിയത് കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് ആണ്.
കെ.എസ്.ഐ.ഡി.സി കണ്ടെത്തിയ സോന്‍റ ഇൻഫ്രാടെകുമായി നഗരസഭ സെക്രട്ടറി 6.86 കോടിക്ക് 12 മാസത്തിനകം പ്രവൃത്തി പൂർത്തികരിക്കാൻ കരാർ വെച്ചു. പ്ലാൻ നൽകി യാൽ തന്നെ കരാർ തുകയുടെ 10ശതമാനം തുക കരാറുകാരന് നല്‌കണം എന്ന തരത്തിലായിരുന്നു കരാർ.
മാലിന്യം അളവ് പറഞ്ഞതിൽ നിന്നും നിന്നും വളരെ അധികമായതിനാൽ പ്രവർത്തിക്ക് 21.34 കോടി കരാർ കമ്പനി ആവശ്യപ്പെട്ടു. കരാറിൽ എർപ്പെടും മൂമ്പ് കരാറുകാര് സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിശകലനം ചെയ്യണം എന്നു ചേർത്തിട്ടുണ്ട്. അതിനാൽ മാലിന്യം അളവ് മനസ്സിലാക്കി തന്നെയാണ് കമ്പനി കരാറിൽ ഏർപ്പെട്ടത്.
മാലിന്യം അളവ് അറിയാമായിരുന്നിട്ടും 10 % തുക ലഭിച്ചതിന് ശേഷം മാത്രം ആണ് മാലിന്യം വളരെ അധികമാണെന്ന തർക്കം ഉന്നയിച്ചത്. പ്രവർത്തി ചെയ്യാതെ തുക നല്‌കുന്ന വ്യവസ്ഥ കരാറിൽ ചേർത്തത് കരാർ കമ്പനിക്കു അനുകൂലമായി. കരാറുകാർക്ക് അനുകൂലമായ പേമെന്‍റ് വ്യവസ്ഥ കരാറിൽ ചേർത്തത് മൂലം നഗരസഭക്ക് 68.6 ലക്ഷമാണ് നഷ്ടമായത്. നിയമ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.