
അരയാക്കൂലിലെ മജാസിൽ മുസ്തഫയുടെ വീട്ടുപറമ്പിലെ
തെങ്ങിന് തീപിടിച്ചപ്പോൾ
പാനൂർ: കത്തുന്ന വേനലിന് കുളിരായെത്തിയ വേനൽമഴയിൽ നാശനഷ്ടവും. ചമ്പാട് അരയാക്കൂലിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ മജാസിൽ മുസ്തഫയുടെ വീട്ടിലെ തെങ്ങിന് ഇടിമിന്നലിൽ തീപ്പിടിച്ചു. വീട്ടിലെ കെ.എസ്.ഇ.ബി മീറ്റർ ഉൾപ്പെടെ ചിതറിത്തെറിച്ചു.ലഹരിക്കെതിരെ അരയാക്കൂലിൽ സി.പി.എമ്മിന്റെ പദയാത്ര ഉൾപ്പടെയുള്ള പരിപാടി നടക്കുന്നതിനിടെയാണ് കനത്ത മഴയെത്തിയത്.
പിന്നാലെ ഉണ്ടായ ഇടിമിന്നലിലാണ് വീടിനോട് ചേർന്ന തെങ്ങ് കത്തിയത്. സമീപത്തുണ്ടായിരുന്ന വി.കെ. ശൈലേഷ് കുമാർ, വി. മഹേഷ്, സഞ്ജു, ടി.ടി. അസ്കർ എന്നിവർ വീട്ടുകാരെ വിവരം ധരിപ്പിച്ച് തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും നടന്നില്ല. തുടർന്ന് പാനൂർ ഫയർഫോഴ്സിൽ വിവരമറിയിച്ചു. എന്നാൽ, ഫയർഫോഴ്സെത്തുമ്പോഴേക്കും കനത്ത മഴയിൽ തെങ്ങിലെ തീയണയുകയും ചെയ്തു. വീട്ടിലെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കുൾപ്പടെ കേടുപാടുകൾ സംഭവിച്ചിരിക്കാമെന്നാണ് കരുതുന്നത്. വൈദ്യുതി പുനഃസ്ഥാപിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ.