
പയ്യന്നൂർ: ക്ഷേത്ര മതിലിനകത്ത് ഒതുങ്ങി നിന്ന വൈജ്ഞാനിക കല മറത്തു കളിയെ ജനകീയമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പണ്ഡിതൻ വി.പി. ദാമോദരൻ പണിക്കർക്ക് നാടിന്റെ വിട. പ്രശസ്ത പൂരക്കളി മറുത്തുകളി ആചാര്യനും സംസ്കൃത പണ്ഡിതനുമായ കരിവെള്ളൂർ കുണിയനിലെ വി.പി. ദാമോദരൻ പണിക്കർ (84) വെള്ളിയാഴ്ച രാത്രിയോടെയാണ് അരങ്ങൊഴിഞ്ഞത്.
കേരള സംഗീത നാടക അക്കാദമിയുടെ പൂരക്കളിക്കുള്ള അവാർഡ്, കേരള ഫോക് ലോർ അക്കാദമിയുടെ പൂരക്കളി, മറുത്തുകളിയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, ഫോക് ലോർ അക്കാദമിയുടെ ഫെലോഷിപ്പ്, സമഗ്ര സംഭാവനക്കുള്ള യു.ആർ.എഫ് പുരസ്കാരം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച പണിക്കരെ 2011ൽ കാഞ്ഞങ്ങാട് അരയി നാരായണൻ ഗുരുക്കൾ സ്മാരക ട്രസ്റ്റ് പണ്ഡിതരത്നം ബഹുമതി നൽകി ആദരിച്ചു. ദൂരദർശൻ, ആകാശവാണി തുടങ്ങിയ ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലും പൂരക്കളി-മറുത്തുകളി അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിലും യൂനിവേഴ് സിറ്റി കലോത്സവങ്ങളിലും പൂരക്കളി മത്സരത്തിന്റെ വിധി കർത്താവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
62 വർഷം തുടർച്ചയായി പൂരക്കളി-മറുത്തുകളി അവതരിപ്പിച്ചു. പൂരക്കളി മറുത്തുകളി രംഗത്തും സംസ്കൃത ഭാഷയിലും വിപുലമായ ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. പ്രശസ്ത സംസ്കൃത പണ്ഡിതനും പൂരക്കളി-മറുത്തുകളി ആചാര്യനുമായിരുന്ന കീനേരി ശ്രീകണ്ഠൻ പണിക്കരായിരുന്നു ആദ്യഗുരു. 15ാം വയസിൽ മറുത്തുകളിയിൽ അരങ്ങേറ്റം. പാണ്ഡിത്യത്തിന്റെ മികവിന് അംഗീകാരമായി കൊയോങ്കര പൂമാലക്കാവിൽ നിന്ന് പട്ടും വളയും പണിക്കർ സ്ഥാനവും വീരശൃംഖലയും ലഭിച്ചതോടെയാണ് മറത്തു കളിയുടെ സർവജ്ഞപീഠത്തിലേക്കുള്ള ജൈത്രയാത്രയുടെ തുടക്കം.
പയ്യന്നൂർ സംസ്കൃത മഹാവിദ്യാലയം, നീലേശ്വരം പ്രതിഭ കോളജ് എന്നിവിടങ്ങളിൽ സംസ്കൃത അധ്യാപകനായിരുന്നു. കേരള പൂരക്കളി കലാ സംസ്കൃത പഠന കേന്ദ്രം സ്ഥാപകനാണ്. പൂരോത്സവം കളിയും മറുത്തുകളിയും എന്ന ഗ്രന്ഥവും നിരവധി ലേഖനങ്ങളും രചിച്ചു. പൂരക്കളി മറത്തുകളി രംഗത്തെ അതുല്യ പ്രതിഭ അന്തരിച്ച വി.പി. ദാമോദര പണിക്കർക്ക് രാവിലെ മുതൽ തന്നെ ആയിരങ്ങളാണ് അന്ത്യാഞ്ജലിയർപ്പിക്കാനെത്തിയത്.
ടി.ഐ. മധുസൂദനൻ എം.എൽ.എ, ടി.വി. രാജേഷ്, വി.പി.പി. മുസ്തഫ, നാടൻ കലാ അക്കാദമി മുൻ സെക്രട്ടറി എം. പ്രദീപ് കുമാർ, കെ.കെ. വിനോദ് കുമാർ, കെ. ജയരാജ്, കെ.വി. ബാബു, കരിവെള്ളൂർ പെരളം പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രസന്നകുമാരി, പനക്കീൽ ബാലകൃഷ്ണൻ, എം. രാഘവൻ, കെ. നാരായണൻ, പൂരക്കളി മറത്തുകളി കലാപരിഷത്ത് ഭാരവാഹികളായ ചന്തേര നാരായണൻ പണിക്കർ, പള്ളിക്കര പ്രഭാകരൻ പണിക്കർ, പൂരക്കളി കലാ അക്കാദമി ഭാരവാഹി മടിക്കൈ ഗോപാലകൃഷ്ണൻ പണിക്കർ എന്നിവർ അന്ത്യാഞ്ജലി അർപിച്ചു.
അനുശോചന യോഗത്തിൽ ചന്തേര നാരായണൻ പണിക്കർ അധ്യക്ഷതവഹിച്ചു. ഗോപാലകൃഷ്ണൻ പണിക്കർ, എ.കെ. ഗിരീഷ്, കെ. വിജയൻ, എം.വി. രവീന്ദ്രൻ, പിലാക്കാൽ അശോകൻ, രാജീവൻ പണിക്കർ, വിപിൻ പണിക്കർ, കമലാക്ഷൻ പണിക്കർ എന്നിവർ പ്രസംഗിച്ചു.