
കണ്ണൂർ: ജില്ലയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ 22 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. പനിയും ജലദോഷവും അടക്കമുള്ള ലക്ഷണങ്ങൾ ഉള്ളവർക്ക് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച ജില്ലയില്‍ അഞ്ച് കോവിഡ് കേസുകള്‍ മാത്രമാണുണ്ടായിരുന്നത്.
ദിവസേന രോഗബാധിതരുടെ എണ്ണം കൂടുകയാണ്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ എത്തുന്നവർക്ക് നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന ആരോഗ്യ വകുപ്പ് നിർദേശമുണ്ട്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാനും നിർദേശമുണ്ട്. ആശുപത്രികളിലും മാസ്ക് ധരിക്കണം.
സ്വകാര്യ ആശുപത്രികളും ലാബുകളും കോവിഡ് പരിശോധന ഫലം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ഡി.എം.ഒ നിർദേശം നൽകിയിരുന്നു. റാപിഡ് ആന്റിജൻ, ആർ.ടി.പി.സി.ആർ, ട്രൂ നാറ്റ് പരിശോധന ഫലം ഔദ്യോഗിക പോര്‍ട്ടലായ https://labsys.health.kerala.gov.in ലാണ് അപ് ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം) അറിയിച്ചു.
നെഗറ്റീവ് ടെസ്റ്റ് ഫലം ഉള്‍പ്പെടെ ഈ ഔദ്യോഗിക പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. ചില ലാബുകൾ നിർദേശം പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്. പരിശോധന ഫലം അറിയിക്കാത്തവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഡോ. പീയുഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.