
പേരാവൂർ: താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം ഭാഗികമായി അടച്ചു. ഡ്യൂട്ടി എടുക്കുന്നതിന് മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ തിങ്കളാഴ്ച മുതൽ രാത്രി എട്ട് മണി വരെയുള്ള കാഷ്വാലിറ്റി സേവനം മാത്രമേ ഉണ്ടായിരിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. അത്യാഹിത വിഭാഗം ഇനി രാത്രിയിൽ പ്രവർത്തിക്കില്ല.
രാത്രി എട്ടിന് ശേഷമുള്ള കാഷ്വാലിറ്റി സേവനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെയാണ് നിർത്തിയത്. പ്രസവവും, അനുബന്ധ ശസ്ത്രക്രിയകളും മുടക്കമില്ലാതെ തുടരും. കഴിഞ്ഞവർഷം ഡിസംബറിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ച സമാനമായ അവസ്ഥ ഉണ്ടായിരുന്നു.
പിന്നീട് താൽക്കാലിക സംവിധാനമൊരുക്കി പ്രശ്നം പരിഹരിച്ചിരുന്നു. ഇപ്പോൾ വീണ്ടും പ്രതിസന്ധി വന്നിരിക്കുകയാണ്. ആറളം മേഖലയിൽ അത്യാഹിതമുണ്ടായാൽ ആശ്രയിക്കുന്ന താലൂക്കാശുപത്രിയാണ് പേരാവൂരിലേത്. ഏറ്റവും ദുരന്തപൂർണമായ ചുറ്റുപാട് നിലനിൽക്കുമ്പോൾ ആണ് താലൂക്ക് ആശുപത്രിയുടെ അത്യാഹിത വിഭാഗം ഭാഗികമായി വീണ്ടും പൂട്ടിയത്.