
പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ മേഖലയിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നു. പെരിങ്ങളം, കരിയാട് ഭാഗങ്ങൾക്ക് പുറമെയാണ് ഈ ഭാഗങ്ങളിലേക്ക് കൂടി മഞ്ഞപ്പിത്തം പടരുന്നത്. നൂറുകണക്കിന് പേർക്ക് ഇതിനകം തന്നെ മഞ്ഞപിത്തം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
മഞ്ഞപ്പിത്ത വ്യാപനം തടയാൻ മേക്കുന്ന്, പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടങ്ങി. കരിയാട് നഗര പ്രാഥമികാരോഗ്യകേന്ദ്രം, മേക്കുന്ന് കുടുംബാരോഗ്യ കേന്ദ്രം, പെരിങ്ങളം പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ പരിധിയിലാണ് പരിശോധനകൾ നടക്കുന്നത്. ഹോട്ടലുകൾ, പാനീയ വിൽപന കേന്ദ്രങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
വിവിധ വാർഡുകളിലെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർ ശേഖരിച്ചുവരികയാണ്. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകളിൽ ശുദ്ധജല ലഭ്യത ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം. ശുദ്ധവെള്ളം മാത്രം കുടിക്കാനും ഹോട്ടലുകളിൽ ശുദ്ധജലം ഉപയോഗിക്കാനും നിർദേശം നൽകിയതായി അധികൃതർ അറിയിച്ചു.
പെരിങ്ങത്തൂർ ടൗണിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യപ്രവർത്തകർ കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാനാണ് ആരോഗ്യ കേന്ദ്രങ്ങൾ തീരുമാനിച്ചത്. മഞ്ഞപ്പിത്തം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും വാർഡ് 31 ആരോഗ്യ ശുചിത്വ സമിതിയുടെയും നേതൃത്വത്തിൽ പെരിങ്ങത്തൂർ അൽ മദ്റസത്തുൽ ആലിയ ഹയർ സെക്കൻഡറി മദ്റസയിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സൈനുദ്ധീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് മുസല്യാർ സ്വാഗതം പറഞ്ഞു.
ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി. ലതിഷ ഭായ് എന്നിവർ ക്ലാസ്സെടുത്തു. സംസ്ഥാനത്ത് കുട്ടികളിൽ പേവിഷബാധ മൂലമുള്ള മരണം ഉണ്ടാവുന്ന സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മൃഗങ്ങളുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രഥമ ശുശ്രുഷയെ കുറിച്ചും ക്ലാസ്സിൽ വിശദമാക്കി. കെ. ജാബിർ മുസ് ലിയാർ, എൻ.പി. ശ്രീജ. എന്നിവർ സംസാരിച്ചു.