
മാഹി: താലിമാല തട്ടിയെടുത്ത തമിഴ്നാട് സ്വദേശികളായ ദമ്പതികൾക്ക് തടവും പിഴയും. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ആനവാതുക്കൽ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസിൽ താമസിക്കുന്ന ഹീരയുടെ എട്ട് പവനോളം വരുന്ന താലിമാല വീട്ടിൽ അതിക്രമിച്ച് വാതിൽ ബലമായി തള്ളിത്തുറന്ന് കഴുത്തിൽനിന്ന് ഊരിയെടുത്ത് കടന്ന സംഭവത്തിലെ പ്രതികളായ മുരളി (27), സെൽവി (28) എന്നിവർക്കാണ് ജഡ്ജി ബി. റോസ്ലിൻ മൂന്ന് മാസം തടവും 2,000 രൂപ പിഴയും വിധിച്ചത്.
മേയ് മൂന്നിനാണ് സംഭവം നടന്നത്. മാഹി സർക്കിൾ ഇൻസ്പെക്ടർ പി.എ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ മാഹി എസ്.ഐ കെ.സി അജയകുമാറും സംഘവും നടത്തിയ അന്വേഷണത്തിൽ പ്രതികളെ വടകര റെയിൽവ സ്റ്റേഷൻ പരിസരത്തുനിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്ന് കവർച്ച നടത്തിയ താലിമാല കണ്ടെടുത്തിരുന്നു. അന്വേഷണ സംഘത്തിൽ ഗ്രേഡ് എസ്.ഐമാരായ സുനിൽകുമാർ മൂന്നങ്ങാടി, എൻ. സതീശൻ എന്നിവരുമുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എംഡി. തോമസ് ഹാജരായി.
